India

അഭയം തേടിയെത്തിയ പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം ബലാത്സംഗം ചെയ്ത ആശ്രമ മേധാവി പിടിയില്‍

17 വയസുകാരിയെ രണ്ട് വര്‍ഷത്തോളം നിരന്തരം ബലാത്സംഗം ചെയ്ത് വന്നിരുന്ന ആശ്രമം മേധാവി പിടിയില്‍. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. അമ്മയോടൊപ്പം ആശ്രമത്തിലെ ജോലികള്‍ ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് ആശ്രമത്തിലെ മേധാവി പീഡിപ്പിച്ചുവന്നിരുന്നത്. 

ഡിസംബര്‍ 28നാണ് പെണ്‍കുട്ടിയും അമ്മയും ആശ്രമ മേധാവിക്കെതിരെ മണ്ഡല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹന്ത് സൂരജ് ദാസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 2020 മുതല്‍ പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് മൊഴി.

ലോക്ക്ഡൗണ്‍ കാലത്താണ് ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ അമ്മയും മകളും മറ്റെങ്ങും പോകാനില്ലാതെ മഹന്ത് സൂരജ് ദാസ് നടത്തി വന്നിരുന്ന ആശ്രമത്തില്‍ അഭയം പ്രാപിക്കുന്നത്. ആശ്രമത്തിലെ വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്താണ് ഇരുവരും കഴിഞ്ഞിരുന്നത്. സൂരജ് ദാസ് നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും വഴങ്ങാതിരിക്കുന്ന ദിവസങ്ങളില്‍ ക്രൂരമായി തന്നെ മര്‍ദിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. പീഡനം ചോദ്യം ചെയ്ത മാതാവിനെ പ്രതി ആസിഡ് ഒഴിച്ച് പൊള്ളിച്ചെന്നും പരാതിയിലുണ്ട്. കേസില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.