India National

‘ഭിക്ഷയാചിക്കാൻ വന്നതല്ല, അവകാശമാണ് ചോദിക്കുന്നത്’; കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്‌രിവാൾ

കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരവേദയിലാണ് അദ്ദേഹത്തിന്റെ വിമർശനം. ഭിക്ഷയാചിക്കാൻ വന്നതല്ലെന്നും അവകാശമാണ് ചോദിക്കുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബ് സർക്കാരിന്റെ ഫണ്ടും കേന്ദ്രം തടഞ്ഞുവച്ചു. ധനവിനിയോഗം സംസ്ഥാനത്തിന്റെ അധികാരമാണെന്ന് പറഞ്ഞ അദ്ദേഹം കേന്ദ്ര സർക്കാരിന്റേത് ധിക്കാരമാണെന്നും വിമർശിച്ചു.

കേരള സർക്കാർ ജന്തർ മന്തറിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എന്നിവർ വേദിയിലെത്തി പിന്തുണ അറിയിച്ചു. എൻസിപി അധ്യക്ഷൻ ശരത് പാവാർ, കപിൽ സിബൽ, ഫാറൂഖ് അബ്ദുള്ള, ഡിഎംകെ , സമാജ് വാദി പാർട്ടി, ജെഎംഎം, ആർജെഡി എന്നീ പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡൽഹിയിലെ വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമായി.

ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുന്നതിനിടെ ഖാർഗെ പിന്തുണ അറിയിച്ചിരുന്നു . കേന്ദ്രം കേരളത്തോട് വിവേചനം കാണിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. കേരളം ഉൾപ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങൾ വിവേചനം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന പ്രശ്നം. സർക്കാർ ശ്രമം പരാജയങ്ങൾ മറക്കാനാണ്. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ഞെരുക്കുന്നുവെന്നും മോദി ഭരണത്തിൽ നേട്ടം ഉണ്ടായത് മുതലാളിമാർക്ക് മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്റെ ശ്രമം. കേന്ദ്രസർക്കാർ അവ​ഗണനക്കെതിരായ കേരളത്തിന്റെ സമരത്തെ പിന്തുണച്ച് കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.