India National

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെപ്പ്; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ വെടിവെപ്പ്. മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു കേണലും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കേണല്‍ സന്തോഷ് ബാബുവാണ് കൊല്ലപ്പെട്ടത്. ഗല്‍വാന്‍ വാലിയിലാണ് വെടിവെപ്പുണ്ടായത്.ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഗല്‍വാന്‍വാനിയില്‍ ഇരുവിഭാഗം സൈനികരും മുഖാമുഖം വരികയും ചൈനീസ് സൈന്യം ആക്രമിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഈയിടെ ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിന് അയവ് വന്നിരുന്നു. പ്രധാന സംഘർഷ മേഖലയായ കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സൈന്യങ്ങൾ പിൻമാറിയിരുന്നു. ഇതിനിടെയാണ് വീണ്ടും സംഘര്‍ഷം ഉടലെടുത്തത്.

മെയ് അഞ്ചിനാണ് ലഡാക്കിലെ ഗാല്‍വാന്‍ നദിയോട് ചേര്‍ന്നുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലേക്ക് അയ്യായിരത്തോളം സൈനികര്‍ അതിക്രമിച്ച് കയറിയത്. മെയ് 12ന് പാങോങിലെ ലേക്ക് സെക്ടറിലെ തര്‍ക്ക പ്രദേശങ്ങളിലും സമാനമായ അതിക്രമങ്ങളുണ്ടായി. സമാനമായ തോതില്‍ ഇന്ത്യയും സൈനിക നീക്കം നടത്തിയിട്ടുണ്ട്. ലഡാക്കിന് പുറമേ സിക്കിം, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചൈനീസ് അതിര്‍ത്തികളിലും ഇന്ത്യ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിരുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ചൈനക്ക് പ്രകോപനമായത്. ദൗളത് ബേഗ് ഓള്‍ഡിയിലെ ഇന്ത്യന്‍ വ്യോമതാവളത്തില്‍ നിന്നും ഗാല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രദേശത്തേക്ക് ഇന്ത്യ നടത്തുന്ന റോഡ് നിര്‍മ്മാണം അവസാനിപ്പിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അതേസമയം ഇന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന നിരുപാധികം പിന്‍മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.