Gulf UAE

സംഘടനകളുടെ ടിക്കറ്റ് വിൽപന; അധികനിരക്ക് ഈടാക്കുന്നുവെന്ന ആരോപണവുമായി യു.എ.ഇയിലെ ട്രാവൽ ഏജൻസികള്‍

കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി

സംഘടനകൾ വിമാന ടിക്കറ്റ് വിൽപന നടത്തുന്നതായി യു.എ.ഇയിലെ ട്രാവൽ ഏജൻസികളുടെ ആരോപണം. എയർലൈനുകളിൽ നിന്ന് 725 ദിർഹമിന് ലഭിക്കുന്ന ടിക്കറ്റ് 100 ദിർഹം വരെ അധികം ഈടാക്കിയാണ് സംഘടനകള്‍ മറിച്ചു നൽകുന്നതെന്നാിരുന്നു ട്രാവല്‍ ഏജന്‍സികളുടെ ആരോപണം.

ആഗസ്റ്റ് 2, 3, 4 തീയതികളിൽ യു.എ.ഇ എയർലൈൻസുകൾ കേരളത്തിലേക്ക് സർവീസ് പ്രഖ്യാപിച്ചെങ്കിലും ഭൂരിപക്ഷം ടിക്കറ്റുകളും സംഘടനകൾ ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് ട്രാവൽ ഏജൻസികളുടെ വാദം. കോവിഡ് കാലത്ത് പ്രവാസി സംഘടനകൾ ചെയ്ത ഉപകാരങ്ങൾ വലുതാണെന്നും എന്നാൽ, ലാഭം ലക്ഷ്യമിട്ടുള്ള ടിക്കറ്റ് വിൽപന ശരിയായ നടപടിയല്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ നേരത്തെ പറഞ്ഞുവെച്ചവർക്കാണ് ഇപ്പോൾ ടിക്കറ്റ് നൽകുന്നതെന്നാണ് സംഘടനകളുടെ ഭാഗത്ത് നിന്നുള്ള ന്യായീകരണം.

ചാർട്ടേഡ് വിമാന സർവീസ് തുടങ്ങിയ സമയത്ത് ഉയർന്ന നിരക്കാണ് സംഘടനകൾ ഈടാക്കിയിരുന്നത്. എന്നാൽ, തങ്ങൾ നിരക്ക് കുറച്ച് രംഗത്തെത്തിയതോടെയാണ് പല സംഘടനകളും നിലപാട് മാറ്റിയതെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നു.