Gulf UAE

ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമായി; മരണം 731

ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെ ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്.

17 പേർ കൂടി മരിച്ചതോടെ ഗൾഫിൽ കോവിഡ് മരണ സംഖ്യ 731 ആയി. ആറായിരത്തിൽ ഏറെ പേർക്കാണ് ഇന്നലെയും ഗൾഫിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം ഒന്നര ലക്ഷമായി. സൗദിയിൽ ഈ മാസം 23 മുതൽ 24 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം.

സൗദി അറേബ്യയിൽ ഇന്നലെയും 9 മരണം. ഇതോടെ മരണസംഖ്യ 320ൽ എത്തി. കുവൈത്തിൽ മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 121 ആയി. യു.എ.ഇയിലും മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ഒമാനിൽ രണ്ടും. രോഗവ്യാപനം മിക്ക രാജ്യങ്ങളിലും കുത്തനെ ഉയരുന്ന പ്രവണതയിൽ മാറ്റമൊന്നും തന്നെയില്ല. 6500 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗബാധയേറ്റത്. ഒന്നര ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം ഉയർന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സൗദിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്- 2563.

ഖത്തറിൽ ആയിരത്തി അറുനൂറിനും കുവൈത്തിൽ ആയിരത്തിനും മുകളിലാണ് പുതിയ രോഗികളുടെ എണ്ണം. യു.എ.ഇയിൽ 873ഉം ഒമാനിൽ 892ഉം ബഹ്റൈനിൽ 190ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ് പൂർണമായി സുഖപ്പെടുന്നവരുടെ എണ്ണം ഗള്‍ഫില്‍ വർധിക്കുകയാണ്. അമ്പത്തി മൂവായിരത്തിൽപ്പരം ആളുകൾക്ക് രോഗം പൂർണമായും ഭേദപ്പെട്ടു. സംതൃപ്തി പകരുന്ന വാർത്തയാണിത്.

സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കാൻ എല്ലാ ഗൾഫ് രാജ്യങ്ങളും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി കൈക്കൊള്ളാനും തീരുമാനമായി.