Gulf

ഖത്തറില്‍ തടവിലായിരുന്ന 8 മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു; 7 പേർ ഡൽഹിയിൽ തിരിച്ചെത്തി

ഖത്തറില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട് തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര ഇടപെടലാണ് വിജയം കണ്ടത്. ഖത്തർ അമീറിൻ്റെ നടപടിയെ അഭിനന്ദിച്ച് ഇന്ത്യ.

2022 ഓഗസ്റ്റിലാണ് ചാരവൃത്തി ആരോപിച്ച് മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരെ ഖത്തര്‍ അറസ്റ്റ് ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ മലയാളിയായ രാഗേഷ് ഗോപകുമാര്‍ എന്നിവരാണ് പിടിയിലായത്.

ഇറ്റലിയില്‍ നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി കഴിഞ്ഞ മാസം വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടലിനൊടുവിലാണ് വധശിക്ഷ റദ്ദാക്കിക്കൊണ്ട് ഉത്തരവിറങ്ങിയത്.