Entertainment

‘നിങ്ങള്‍ സത്യം മനസ്സിലാക്കണം’

‘വെയില്‍’ സിനിമയുടെ ലൊക്കേഷനില്‍ നിന്നിറങ്ങിപ്പോയി എന്ന വാര്‍ത്തക്കെതിരെ പ്രതികരിച്ച് ഷെയ്ന്‍ നിഗം. സിനിമയുടെ സൈറ്റില്‍ നിന്നിറങ്ങിപ്പോയെന്ന ആരോപണത്തെത്തുടര്‍ന്ന് പുതിയ ചിത്രങ്ങളില്‍ ഷെയിനെ പങ്കെടുപ്പിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഷെയ്ന്‍ തന്‍റെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുമായ് ഫെയസ്ബുക്കില്‍ രംഗത്തെത്തിയത്.

‘വെയിൽ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കരാര്‍ ഷെയ്ന്‍ ലംഘിച്ചെന്നായിരുന്നു ആരോപണം. ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ചെന്നും നിർമ്മാതാക്കളുടെ സംഘടന യോഗത്തില്‍ പറഞ്ഞു. ഷെയിൻ നിഗം എത്താത്തതിനെ തുടർന്ന് ചിത്രീകരണം മുടങ്ങിയെന്ന നിർമ്മാതാവിന്‍റെ പരാതിയെത്തുടര്‍ന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അടിയന്തര യോഗം ചേരുകയായിരുന്നു.

ഇതിന്‍റെ പശ്ചാത്തിലാണ് ഷെയ്ന്‍ ഫെയ്സ്ബുക്കില്‍ പ്രതികരണവുമായ് രംഗത്തെത്തിയത്. ”ഷെഹല എന്ന പൊന്നുമോൾടെ വേർപാടിൽ ആണ് കേരളം എന്നറിയാം.. എന്നിരുന്നാലും തെറ്റായ വാർത്തകൾ പ്രചരിക്കുമ്പോൾ പറയാതെ വയ്യല്ലോ” എന്ന വരികളോടെയാണ് ഷെയ്ന്‍ തുടങ്ങിയത്. സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന്‍ കഷ്ടപെടുന്നു, എങ്കിലും ഒടുവില്‍ പഴികള്‍ മാത്രമാണ് എനിക്ക് ലഭിക്കുന്നതെന്നും ഷെയ്ന്‍ പറയുന്നു. സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്തതിന്‍റെ സമയവിവരം ഉള്‍പ്പടെ ചേര്‍ത്താണ് ഷെയ്ന്‍ നിഗത്തിന്‍റെ പോസ്റ്റ്.