Entertainment

സുശാന്ത് സിങ് കേസില്‍ വഴിത്തിരിവ്: നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കേസെടുത്തു

നിരോധിത ലഹരി മരുന്നുകള്‍ സുശാന്തിന് നല്‍കിയിരുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് നീക്കം.

ബോളിവുഡ് നടന്‍ സുശാന്ത് രാജ്പുത്തിന്‍റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ വഴിത്തിരിവ്. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും കേസെടുത്തു. നിരോധിത ലഹരി മരുന്നുകള്‍ സുശാന്തിന് നല്‍കിയിരുന്നതായി ആരോപണം ഉയര്‍ന്നതോടെയാണ് നീക്കം.

ബോളിവുഡ് നടന്‍ സുശാന്ത് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിക്കുകയാണ്. ഇ.ഡിക്കും സിബിഐക്കും ഒപ്പം നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും എത്തുകയാണ്. നാര്‍കോടിക് ഡ്രഗ്‍സ് ആന്‍ഡ് സൈക്കോട്രോപിക് സബസ്റ്റന്‍സസ് നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇ.ഡി പിടിച്ചെടുത്ത നടി റിയ ചക്രവർത്തിയുടെ ഫോണില്‍ നിന്ന് അയച്ചതെന്ന് പറയപ്പെടുന്ന വാട്‍സ് ആപ്പ് ചാറ്റുകളുടെ കൂടി പശ്ചാത്തലത്തിലാണ് എന്‍സിബിയുടെ ഇടപെടൽ. സുശാന്ത് ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നതായി വീട്ടുജോലിക്കാര്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് വിവരം.

അമിതമായി മരുന്നുകള്‍ നല്‍കിയതാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അതുവഴി പണം തട്ടിയെടുക്കാന്‍ റിയ ശ്രമിച്ചെന്നും സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ റിയയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

ബാന്ദ്രയിൽ സുശാന്തിനൊപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിത്തണി സിബിഐ ചോദ്യം ചെയ്യലിൽ വീട്ടിലെ ഹാര്‍ഡ് ഡിസ്ക്കുകള്‍ റിയ നശിപ്പിച്ചെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. സിദ്ധാർത്ഥിനെയും പാചകക്കാരൻ നീരജ് സിങിനെയും മൂന്ന് ദിവസം തുടർച്ചയായി സിബിഐ ചോദ്യം ചെയ്‍തിരുന്നു.