Entertainment

മലയാളത്തിന്‍റെ കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി

മലയാളം എന്നും കാത്തു സുക്ഷിക്കുന്ന കെടാവിളക്കാണ് മമ്മൂട്ടിയെന്ന് എം.ടി വാസുദേവന്‍ നായര്‍. മറ്റു ഭാഷകള്‍ക്ക് കടമായി കൊടുത്താലും തിരിച്ചു വാങ്ങി മലയാളം എന്നും കൊടാതെ സുക്ഷിക്കും. പി.വി സാമി സ്മാരക ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിക്കവെയാണ് എം.ടി ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിയോട് തനിക്ക് സ്‌നേഹവും ആരാധനയുമാണ്. അദ്ദേഹത്തിന് അവാര്‍ഡ് നല്‍കാന്‍ തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എം.ടി പറഞ്ഞു. വികാരഭരിതനായി സംസാരിച്ച എംടി പ്രസംഗശേഷം മമ്മൂട്ടിയെ ആലിംഗനം ചെയ്തു.

അതേസമയം എംടി തനിക്ക് ഗുരുതുല്യനാണെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമക്കപ്പുറത്തേക്ക് തനിക്ക് ഒരു പ്രവര്‍ത്തനമേഖലയില്ല. സിനിമയാണ് തന്റെ മേഖല. മറ്റെല്ലാം ആഗ്രഹങ്ങളാണ്. അഭിനയത്തിനല്ല, സാമൂഹിക സേവനത്തിനാണ് ഈ അവാര്‍ഡെന്ന് എല്ലാവരും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിനാല്‍ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കുറെക്കൂടി ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.

മന്ത്രി കെ.കെ ശൈലജ പരിപാടി ഉദ്ഘാടനം ചെയ്തു. എം.പി വീരേന്ദ്രകുമാര്‍ എം.പി അധ്യക്ഷത വഹിച്ചു. പി.വി സാമി മെമ്മോറിയല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.വി ചന്ദ്രന്‍ മമ്മൂട്ടിയെ പൊന്നാടയണിയിച്ച് ആദരിച്ചു.