Entertainment

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചാരണം

മാമാങ്കം സിനിമക്കെതിരെ വ്യാജ പ്രചാരണം നടത്തി എന്ന പരാതിയില്‍ പൊലീസ് കേസ് രജിസറ്റര്‍ ചെയ്തു. സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള അടക്കം എട്ട് പേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വിതുര പൊലീസാണ് കേസെടുത്തത്. സിനിമയിലെ ദൃശ്യങ്ങള്‍ പലതും കണ്ടെന്നും മോശം സിനിമയാണെന്നും തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയെന്നാരോപിച്ചാണ് കേസ്. സിനിമയെ തകര്‍ക്കാന്‍ ഗൂഡാലോചന അടക്കം നടന്നെന്ന പരാതിയില്‍ ആണ് കേസ്. ഗൂഡാലോചന കുറ്റം ചുമത്തി സജീവ് പിള്ളയടക്കമുള്ള എട്ട് പേര്‍ക്കെതിരെ കേസെടുക്കാനാണ് സാധ്യത.

മാമാങ്കം സിനിമക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് നിർമ്മാതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സിനിമയെ തകർക്കാൻ ചില ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ ക്വട്ടേഷൻ എടുത്തതായി സംശയമുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കണ്ടെത്തണം എന്നും ആവശ്യപ്പെട്ടാണ് മാമാങ്കത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആൻറണി ജോസ് പൊലീസിന് പരാതി നല്‍കിയത്. തിരുവനന്തപുരം റേഞ്ച് ഡി.ഐജിക്കാണ് പരാതി നൽകിയിരുന്നത്.