Entertainment

‘മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമത്തില്‍ അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റും’; ലാല്‍ജോസ്

തന്‍റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിനെതിരെ രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ഷൂട്ടിങ്ങിനിടെ താന്‍ തൃശൂര്‍ ചാപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ഥികളുള്‍പ്പെടെ സദാചാര വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണെന്നും ലാല്‍ജോസ് പറയുന്ന തരത്തിലാണ് ഓഡിയോയിലുള്ളത്. എന്നാല്‍ ക്ലിപ്പ് തന്‍റേതല്ലെന്നും സൈബര്‍ സെല്ലില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും ലാല്‍ ജോസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ വൈറാലാകുന്ന വ്യാജ വാര്‍ത്തകള്‍ മുഖ്യ പ്രമേയമാകുന്ന വികൃതി എന്ന സിനിമ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സമാനമായ തരത്തില്‍ തന്‍റെ ജീവിതത്തിലും ഉണ്ടായ അനുഭവം പങ്കു വെച്ചുകൊണ്ടുള്ള കുറിപ്പില്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദിയും പറഞ്ഞാണ് ലാല്‍ജോസ് കുറിപ്പവസാനിപ്പിക്കുന്നത്.

മെട്രോയിലെ പാമ്പ് എന്ന പേരില്‍ രണ്ട് വര്‍ഷം മുമ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ചിത്രത്തിന്‍റെ യാഥാര്‍ഥ്യമാണ് സിനിമാ പറയുന്നത്. കൊച്ചി മെട്രോയില്‍ കുടിച്ച് മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരിലാണ് അന്ന് ആ ചിത്രം പ്രചരിച്ചത്. എന്നാല്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന അനിയനെ കണ്ട ശേഷം മടങ്ങിയ അങ്കമാലി സ്വദേശി എല്‍ദോയാണ് ഇത്തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ അപമാനിതനായത്. അവശത കൊണ്ട് മെട്രോയില്‍ കിടന്നതായിരുന്നു എല്‍ദോ. സത്യം തിരിച്ചറിഞ്ഞതോടെ തെറ്റ് തിരിച്ചറിഞ്ഞ സോഷ്യല്‍ മീഡിയ ഒന്നടങ്കം മാപ്പു പറഞ്ഞിരുന്നു. എന്നാല്‍ ചെറിയ സമയത്തിനുള്ളില്‍ തന്നെ ചിത്രം വൈറലാവുകയും വലിയ രീതിയില്‍ തന്നെ അപമാനിക്കപ്പെടുകയുമുണ്ടായി.

സംസാര ശേഷിയോ കേള്‍വി ശേഷിയോ ഇല്ലാത്ത എല്‍ദോയുടെ കഥ സിനിമയാകുമ്പോള്‍ എല്‍ദോയായി വെള്ളിത്തിരയിലെത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. നവാഗതനായ എം.സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ അജീഷ് പി. തോമസ്. എല്‍ദോയുടെ ഭാര്യയുടെ വേഷത്തില്‍ സുരഭി ലക്ഷ്മിയും വേഷമിടുന്നു.

ലാല്‍ജോസിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

എന്‍റെ സിനിമ നാല്‍പ്പത്തിയൊന്നിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണര്‍ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വോയ്‌സ് ക്ലിപ്പിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്.

മൊബൈല്‍ ഫോണും സാമൂഹ്യ മാദ്ധ്യമത്തില്‍ ഒരു അക്കൗണ്ടും ഉള്ള ആര്‍ക്കും ആരുടേയും ജീവിതം തകര്‍ത്തെറിയാന്‍ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പര്‍ശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്. സൗബിന്‍, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ വരെ റോളുകള്‍ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിന്‍സിയാണ്. മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ ഞങ്ങള്‍ കണ്ടത്തിയ നടി. അവളുടെ പെര്‍ഫോമന്‍സു കണ്ടപ്പോള്‍ അഭിമാനം തോന്നി????

വികൃതിയുടെ സംവിധായകന്‍ എംസി ജോസഫ്, തിരക്കഥാകൃത്ത് അജീഷ് പി. തോമസ്, മറ്റ് അണിയറക്കാര്‍ ഏവര്‍ക്കും അഭിനന്ദനങ്ങള്‍. മലയാളി കുടുംബങ്ങള്‍ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകള്‍ കണ്ടിട്ടെങ്കിലും സൈബര്‍ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കില്‍…. ലാല്‍ ജോസ് കുറിച്ചു.