Entertainment

5 കോടി പോയ നിർമാതാവിന്റെ വിഷമത്തിലാണ് ശബ്ദ സന്ദേശം അയച്ചതെന്ന് ജോബി ജോര്‍ജ്ജ്; ഷെയ്ന്‍ നിഗത്തിന്റെ പരാതിയില്‍ അമ്മ ഇടപെടുന്നു

നിര്‍മ്മാതാവ് വധഭീഷണി മുഴക്കുന്നുവെന്ന ഷെയ്ൻ നിഗത്തിന്റെ പരാതിയിൽ അമ്മ നേതൃത്വം ഇടപെടുന്നു. ഷെയ്ൻ നിഗവുമായും നിർമ്മാതാക്കളുടെ സംഘടനയുമായും അമ്മ ചർച്ച നടത്തും. നിര്‍മാതാവ് ജോബി ജോര്‍ജ്ജിനെതിരെയാണ് താരത്തിന്റെ ആരോപണം. അതേസമയം തന്റെ സിനിമക്ക് നൽകിയ സമയത്തിനിടയിൽ ഷെയ്ന്‍ നിഗം മറ്റൊരു സിനിമയിൽ കരാർ ഒപ്പിട്ടെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. ഷെയിനിനെതിരെ നിര്‍മാതാക്കളുടെ സംഘടനയില്‍ പരാതി നല്‍കിയെന്നും ജോബി ജോര്‍ജ് പറഞ്ഞു.

ഷെയ്ൻ ആദ്യം 30 ലക്ഷം ചോദിച്ചു. പിന്നീട് 40 ലക്ഷം ചോദിച്ചു. 30 ലക്ഷം ട്രാൻസ്ഫർ ചെയ്തതിന്റെ തെളിവുണ്ട്. തന്റെ സിനിമക്ക് നൽകിയ സമയത്തിനിടയിൽ മറ്റൊരു സിനിമയിൽ കരാർ ഒപ്പിട്ടു. നിർമാതാക്കളുടെ സംഘടനയിൽ പരാതി നൽകിയതിനെ തുടർന്ന് ഗെറ്റപ്പ് മാറ്റാതെ ആ സിനിമ ചെയ്യാം എന്ന് കരാർ ഒപ്പിട്ടു. ഇതിനിടയിൽ മുടി വെട്ടി. ചോദിച്ചപ്പോൾ മുടി വെട്ടുമ്പോൾ ഉറങ്ങിപ്പോയെന്നാണ് ഷെയ്ൻ പറഞ്ഞത്. 5 കോടി പോയ നിർമാതാവിന്റെ വിഷമത്തിലാണ് വോയിസ് അയച്ചതെന്നും ജോബി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.