Entertainment

ഇന്ത്യയിൽ 100 കോടി കടന്ന ഈ വർഷത്തെ ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്സ്

ഈ വർഷം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 100 കോടി പിന്നിടുന്ന ആദ്യ ഹോളിവുഡ് ചിത്രമായി ഫാസ്റ്റ് എക്‌സ്. മെയ് 19 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം 11 ദിവസം കൊണ്ട് 105 കോടി രൂപ നേടിയതായി യൂണിവേഴ്സൽ പിക്ചേഴ്സ് സ്ഥിരീകരിച്ചു. ആഗോളതലത്തിൽ ഫാസ്റ്റ് എക്സ് ഏകദേശം 4,266 കോടിയാണ് ഇതുവരെ നേടിയത്.

ഈ വർഷം ഇതുവരെ, റിലീസ് ചെയ്തത് ഒരു മാസത്തിനുള്ളിൽ ബില്യൺ ഡോളർ ക്ലബ്ബിൽ ചേരുന്ന മൂന്നാമത്തെ ചിത്രമാണ് ഫാസ്റ്റ് എക്സ്. ദി സൂപ്പർ മാരിയോ ബ്രോസ് മൂവി, ഗാർഡിയൻസ് ഓഫ് ഗാലക്‌സി വോൾ-3 എന്നിവയാണ് മറ്റ് രണ്ട് സിനിമകൾ. ഇന്ത്യയിൽ ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധിക്കപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഇതുവരെ 68 കോടിയാണ് ബോക്‌സ് ഓഫീസിൽ നേടിയത്. ഇംഗ്ലീഷ് പതിപ്പ് ഇതുവരെ 44.62 കോടിയും നേടി.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ അവസാന ചിത്രമാണ് ഫാസ്റ്റ് എക്സ്. ഇതുവരെയുള്ള പരമ്പരകളില്‍ വച്ച് ഏറ്റവും ശക്തനായ വില്ലനെയാണ് ഇത്തവണ ഡൊമിനിക് ടൊറൊറ്റോയ്ക്കെതിരെ കളത്തിലിറക്കുന്നത്. അക്വാമാൻ എന്ന സൂപ്പർഹീറോയെ അവതരിപ്പിച്ച ജേസൺ മോമോവയാണ് ഫാസ്റ്റ് എക്സിലെ വില്ലൻ. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം ഫാസ്റ്റ് പരമ്പരയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണ്.

വിൻ ഡീസൽ, മിഷെല്ലെ റോഡ്രിഗസ്, ടൈറസ് ഗിബ്സൺ, ക്രിസ് ബ്രിഡ്ജെസ്, ജേസൺ മോമോവ, നതാലി ഇമ്മാനുവൽ, ജോർദാന ബ്രൂസ്റ്റർ, ജോൺ സീന, ജേസണ്‍ സ്റ്റാഥം, സങ് കാങ്, അലൻ റിറ്റ്ച്സൺ, സ്കോട്ട് ഈസ്റ്റ്‌വുഡ്, ഹെലെൻ മിറെൻ, ചാർലൈസ് തെറോൺ, ബ്രീ ലാർസൺ എന്നിവർ അണിനിരക്കുന്നു.