Business International

വ്യാപാര മേഖലയിലെ സ്വദേശിവത്കരണം വീണ്ടും ശക്തമാക്കാനൊരുങ്ങി സൌദി അറേബ്യ

സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക.

സൌദിയിൽ അടുത്ത മാസം മുതൽ ഒമ്പത് വ്യാപാര മേഖലകളിൽ കൂടി സ്വദേശിവൽക്കരണം നടപ്പിലാക്കും. ചില്ലറ-മൊത്ത വ്യാപാര മേഖലകളിൽ 70 ശതമാനമാണ് സൌദിവൽക്കരണം നടപ്പിലാക്കുക. മലയാളികളടക്കം നിരവധി വിദേശികളെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ പദ്ധതി.

ചില്ലറ – മൊത്ത വ്യാപാര മേഖലകളിലെ ഒമ്പത് വിഭാഗം സ്ഥാപനങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുമെന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ തന്നെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജ്ഹി പ്രഖ്യാപിച്ചിരുന്നതാണ്. മുഹറം ഒന്ന് അഥവാ ആഗസ്റ്റ് 20 മുതല്‍ പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു. ചായ, കോഫി, കാരക്ക, തേന്‍, പഞ്ചസാര, സുഗന്ധ വ്യഞ്ജനങ്ങള്‍, പാനീയങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ വില്‍ക്കുന്ന സ്ഥാപനങ്ങളിലും, ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍, പുസ്തകങ്ങള്‍, സ്റ്റേഷനറി, ഗിഫ്റ്റുകള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍, കളിപ്പാട്ടം, മാംസം, മത്സ്യം, മുട്ട, പാല്‍, സസ്യ എണ്ണ, സോപ്പ്, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് പുതിയതായി സ്വദേശി വൽക്കരണം നടപ്പിലാക്കുക. ഇത്തരം വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ചില്ലറ, മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്വദേശിവല്‍ക്കരണം ബാധകമായിരിക്കും. 70 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.