Business

1446 കോടിയുടെ ലണ്ടന്‍ വീട് സ്വന്തമാക്കി അദാര്‍ പൂനെവാലെ; ഈ വര്‍ഷം നടന്ന ഏറ്റവു ചെലവേറിയ ഇടപാട്

കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനെവാലെ മോഹവില കൊടുത്ത് ലണ്ടനില്‍ ആഡംബര വീട് സ്വന്തമാക്കി. 1446 കോടി രൂപ നല്‍കിയാണ് അദാര്‍ വീട് സ്വന്തമാക്കിയത്. ഈ വര്‍ഷം നടന്ന ഏറ്റവും ചെലവേറിയ ഇടപാടാണ് ഇതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഡ് പാര്‍ക്കിന് സമീപം സ്ഥിതിചെയ്യുന്ന ഏബര്‍ കോണ്‍വേ ഹൗസെന്ന വീടാണ് അദാര്‍ സ്വന്തമാക്കിയിരിക്കുന്നത്. പോളണ്ടിലെ ഏറ്റവും ധനികനായിരുന്ന അന്തരിച്ച വ്യവസായി ജാന്‍ കുല്‍സിക്കിന്റെ മകള്‍ ഡൊമിനിക്ക കുല്‍സിക് വീട് വില്‍ക്കാമെന്ന് സമ്മതിച്ചതോടെയാണ് വീട് അദാറിന്റെ കൈയിലെത്തുന്നത്. 1920ലാണ് ഈ ആഡംബര വീട് പണികഴിപ്പിച്ചത്.പുനെവാലെ കുടുംബത്തിന്റെ തന്നെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സ്ഥാപനമായ സെറം ലൈഫ് സയന്‍സിന്റെ പേരിലാണ് ഡീല്‍ നടന്നത്. ഈ വീട് സ്ഥിരമായി താമസിക്കാന്‍ ഉപയോഗിക്കില്ലെന്നും ഒരു ഗസ്റ്റ് ഹൗസായി ഈ ഭവനം ഉപയോഗിക്കുമെന്നാണ് പൂനെവാലെ കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. കുടുംബം ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ലാണ് അദാര്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയായി അധികാരമേറ്റെടുക്കുന്നത്. കൊവിഡ് കാലത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ വിപണിയില്‍ എത്തിച്ചതോടെയാണ് അദാര്‍ പൂനെവാലെ വലിയ മാധ്യമശ്രദ്ധ നേടുന്നത്.