National

‘വാഗ്ദാനങ്ങൾ പാലിക്കാൻ പണം എവിടെ നിന്ന്?’ രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

രാഷ്ട്രീയ പാർട്ടികൾ പൊള്ളയായ വാഗ്ദാനങ്ങൾ നൽകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പൊള്ളയായ വാഗ്ദാനങ്ങൾക്ക് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ട്. വാഗ്ദാനങ്ങൾ പാലിക്കാനുള്ള പണം എവിടെ നിന്ന് ലഭിക്കുമെന്ന് വ്യക്തമാക്കണമെന്നും കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ഗുജറാത്തിലും ഹിമാചൽ പ്രദേശിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയാണ് കമ്മീഷൻ്റെ നടപടി. ഇതുവരെ നൽകിയ വാഗ്ദാനങ്ങൾ വിശദീകരിക്കാൻ കമ്മീഷൻ കത്തിൽ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അവയ്ക്ക് ധനസഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കണം.

ഒക്‌ടോബർ 19നകം എല്ലാ കക്ഷികളോടും അഭിപ്രായം അറിയിക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടന പത്രികയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ സാമ്പത്തിക സാദ്ധ്യതയെക്കുറിച്ചും അവ സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ സാമ്പത്തിക ശേഷിയിലാണോ എന്നതിനെ കുറിച്ചും വോട്ടർമാരെ അറിയിക്കുകയാണ് പരിഷ്‌കരണ നിർദ്ദേശത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.