Kerala

ജാതി പറ‍ഞ്ഞ് വോട്ടു തേടുന്നത് സോഷ്യൽ എൻജിനീയറിം​ഗ് എന്ന ഓമനപ്പേരിൽ; വി ഡി സതീശൻ

തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറ‍‍ഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർ​ഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.

സോഷ്യൽ എൻജിനീയറിം​ഗ് എന്ന ഓമനപ്പേരിൽ ജാതി പറ‍ഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമർശിച്ചു.

യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ല. ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കും. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ടൊണ്ടും യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന് സമനില തെറ്റിയെന്ന പരാമർശവുമായി എം എം മണി രം​ഗത്തെത്തിയിരുന്നു. മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നെന്ന പരാമർശം ശുദ്ധ അസംബന്ധമാണ്. എന്ത് പറഞ്ഞ് വോട്ട് പിടിക്കണമെന്ന ആശങ്കയാണ് വി ഡി സതീശന്റെ ആരോപണത്തിന് പിന്നിലെന്ന് എം എം മണി ട്വന്റിഫോറിനോട് പറഞ്ഞു. വികസനം പറഞ്ഞാണ് എൽ ഡി എഫ് വോട്ട് പിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാർ ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നു എന്ന ആരോപണത്തിന് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. തൃക്കാക്കരയിൽ പ്രതിപക്ഷനേതാവിന് രാഷ്ട്രീയം പറയാനില്ല. അതുകൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. എൽഡിഎഫിന് പറയാൻ നിരവധി കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.