World

സൗദി വിമാനത്താവളങ്ങളിൽ വിരലടയാളം ഒഴിവാക്കും; നേത്രപടലം അടയാളമായി സ്വീകരിക്കും

സൗദി വിമാനത്താവളങ്ങളിൽ വിരലടയാളത്തിന് പകരം നേത്രപടലം അടയാളമായി സ്വീകരിക്കാൻ പാസ്പോർട്ട് വിഭാഗം തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നതായാണ് റിപ്പോർട്ടുകൾ. നേത്രപടലം അടയാളമായി സ്വീകരിച്ചാൽ സുരക്ഷ വർധിപ്പാക്കാനാകുമെന്ന് പാസ്പോർട്ട് വിഭാഗം പ്രതീക്ഷിക്കുന്നു.

വിദേശത്ത് നിന്നെത്തുന്നവരുടെ വിരലടയാളമാണ് പാസ്പോർട്ട് വിഭാഗം എമിഗ്രേഷനിൽ സ്വീകരിക്കുന്നത്. ഇതിന് പകരം കണ്ണിലെ ഐറിസ് അഥവാ നേത്രപടലം അടയാളമായി സ്വീകരിക്കാനാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ ശ്രമം. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി മുന്തിയ ഇനം ഉപകരണങ്ങൾ ഉടനെത്തും. വിരലടയാളം വ്യക്തിക്ക് പ്രായമാകുന്നതിന് അനുസരിച്ച് മാറാറുണ്ട്. ഇതിനാൽ യാത്രാ വിലക്കുള്ളവർ പോലും ഇത് മറികടന്ന് രാജ്യത്ത് പ്രവേശിക്കാനിടയുണ്ട്. ഇത് മറികടക്കാനും കൂടുതൽ സുരക്ഷ ഉറപ്പു വരുത്താനും കണ്ണുകൾ തെളിവായി സ്വീകരിക്കുമ്പോൾ സാധിക്കും.

മരണം വരെ നേത്രപടലത്തിൽ മാറ്റമുണ്ടാകില്ലെന്നും ഓരോ വ്യക്തിയുടേതും വ്യത്യസ്തമാണെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇടത് വലത് കണ്ണുകളിലെ നേത്രപടലങ്ങളും വ്യത്യസ്തമാണ്. ഇവ ശേഖരിച്ചു വെക്കുന്നത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നാണ് നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ വിലയിരുത്തൽ. എന്നു മുതൽ നടപ്പാക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.