National

ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്; രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണം: മന്‍മോഹന്‍ സിംഗ്

സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്.

വ്യാജ പ്രസ്താവനകള്‍ കൊണ്ട് രാജ്യത്തെ പ്രതിസന്ധി മറികടക്കാനാകില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ചൈനയുടെ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കരുത്. രാജ്യത്തിന്‍റെ അഖണ്ഡതക്കായി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്‍മോഹന്‍ സിംഗ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവന. സര്‍വകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍ സിങ്ങിന്‍റെ മുന്നറിയിപ്പ്.

പ്രധാനമന്ത്രി, താനുപയോഗിക്കുന്ന വാക്കുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണം. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കേണല്‍ ബി. സന്തോഷ് ബാബുവിനും മറ്റു ജവാന്മാര്‍ക്കും നീതി ഉറപ്പാക്കുന്നതിന് വേണ്ടി സാഹചര്യത്തിന് അനുസരിച്ച് പ്രധാനമന്ത്രിയും സര്‍ക്കാരും ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

അതിര്‍ത്തിയില്‍ വിട്ടുവീഴ്ചയുണ്ടാകരുത്. സര്‍ക്കാരിന്‍റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയില്‍ കൈകാര്യം ചെയ്യണം. പല രീതിയില്‍ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേര്‍ന്നതല്ലെന്നും മന്‍മോഹന്‍സിങ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യന്‍ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സര്‍വക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണവുമിറക്കിയിരുന്നു. പ്രസ്താവന ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് വിശദീകരണക്കുറിപ്പില്‍ കുറ്റപ്പെടുത്തി. ലഡാക്കില്‍ നിയന്ത്രണരേഖയ്ക്കു തൊട്ടപ്പുറത്ത് ചൈന ചില നിര്‍മാണങ്ങള്‍ നടത്തുകയും അതില്‍നിന്ന് പിന്മാറാതിരിക്കുകയും ചെയ്തതുകൊണ്ടാണ് ജൂണ്‍ 15-ന് സംഘര്‍ഷം ഉണ്ടായതെന്ന് പി.എം.ഒ. വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് ആദ്യം വിമര്‍ശനമുന്നയിച്ചത്. “നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദി’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി ചൈനയോട് മൃദുസമീപം സ്വീകരിക്കുന്നുവെന്ന ജപ്പാൻ ടൈംസ് എന്ന മാധ്യമത്തിന്‍റെ ആർട്ടിക്കിൾ ടാഗ് ചെയ്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നും രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം എന്നിവരും സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.