World

‘ഫ്രണ്ട്സ്’ താരം മാത്യു പെറിയുടെ മരണം കെറ്റാമിൻ്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്ട്

‘ഫ്രണ്ട്സ്’ സീരീസ് നടൻ മാത്യു പെറിയുടെ മരണ കാരണം അമിത അളവിൽ ‘കെറ്റാമിൻ’ ഉപയോഗിച്ചത് മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഉപയോഗിക്കുന്നവര്‍ക്ക് ഹാലുസിനേഷന്‍ ഇഫക്ട് നൽകുന്ന ലഹരിമരുന്നാണ് കെറ്റാമിൻ. ഒക്‌ടോബർ 28 നാണ് പെറിയെ(54) ലോസ് ഏഞ്ചൽസിലെ വീട്ടിൽ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

‘കെറ്റാമിൻ’ ഉപയോടിച്ച് അബോധാവസ്ഥയിൽ ബാത്ത് ടബിൽ മുങ്ങിപോയതും മരണകാരണമായി ലോസ് ഏഞ്ചൽസിലെ മെഡിക്കൽ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. വർഷങ്ങളോളം പെറി മദ്യത്തിനും വേദനസംഹാരികൾക്കും അടിമയായിരുന്നെന്നും നിരവധി തവണ റിഹാബിലിറ്റേഷൻ ക്ലിനിക്കുകൾ സന്ദർശിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന് 19 മാസം മുമ്പ് വരെ പെറി ലഹരി മരുന്നുകൾ ഉപയോഗിച്ചിരുന്നില്ല എന്നും റിപ്പോർട്ടുണ്ടായിരുന്നു.

ദിവസവും ‘കെറ്റാമിൻ’ ഉപയോഗിച്ചതിനെ പറ്റി മാത്യു തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കെറ്റാമിൻ്റെ ഉപയോഗം തന്റെ വേദനയെ കുറച്ചിരുന്നുവെന്നും വിഷാദാവസ്ഥയില്‍ സഹായകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍.ബി.സിയുടെ ഫ്രണ്ട്‌സ് സീരിസിലെ ചാന്‍ഡ്ലര്‍ ബിങ് എന്ന കഥാപാത്രത്തിലൂടെയാണ് മാത്യു പെറി പ്രശസ്തനാകുന്നത്. 1994 മുതല്‍ 2004 വരെയുള്ള കാലത്ത് ഫ്രണ്ട്‌സിന്റെ 10 സീസണുകളാണു പുറത്തുവന്നത്. ഫ്രണ്ട്സിന് പുറമേ ഫൂള്‍സ് റഷ് ഇന്‍, ദി വോള്‍ നയണ്‍ യാര്‍ഡ്സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിട്ടുണ്ട്.