World

സൗദിയില്‍ നാശം വിതച്ച് പെരുമഴ; മക്കയിലേക്കുള്ള റോഡുകള്‍ പൂട്ടി; ജിദ്ദയില്‍ രണ്ട് മരണം

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. 

മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന് നിരവധി കാറുകളാണ് വെള്ളക്കെട്ടില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തകരെത്തി വാഹനങ്ങള്‍ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തു. കനത്ത മഴയെത്തുടര്‍ന്ന് അധികൃതര്‍ മക്കയിലേക്കുള്ള റോഡുകള്‍ അടച്ചുപൂട്ടി.

കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ജിദ്ദ മുന്‍സിപ്പാലിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭിക്കുന്നതിന് ഇപ്പോള്‍ മുതല്‍ തന്നെ ദുരന്തബാധിതര്‍ക്ക് അപേക്ഷിക്കാം.

നൂറുകണക്കിന് വാഹനങ്ങള്‍ ഇന്നലെ മഴയിലുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായി. ജിദ്ദയിലെ പല റോഡുകളിലും ദീര്‍ഘനേരം ഗതാഗതം തടസപ്പെട്ടു.