World

ട്വിറ്ററിൽ മോദിയെ ഫോളോ ചെയ്ത് മസ്‌ക്; ടെസ്ല ഇന്ത്യയിലേക്കോയെന്ന് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ ഫോളോ ചെയ്ത് ട്വിറ്റര്‍ ഉടമയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് . മസ്‌കിന്റെ പ്രവർത്തനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന ട്വിറ്റർ അക്കൗണ്ടായ ‘ഇലോൺ അലേർട്ട്‌സ്’ ഫോളോ പട്ടിക പുറത്തുവിട്ടതോടെയാണ് വാർത്ത സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.

മസ്ക് പിന്തുടരുന്ന നാലാമത്തെ ലോക നേതാവാണ് മോദി. യു.കെ പ്രധാനമന്ത്രി ഋഷി സുനക്, യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ എന്നിവരാണ് മറ്റു നേതാക്കൾ. 134.3മില്ല്യൺ പേരാണ് മസ്കിനെ ട്വിറ്ററിൽ പിന്തുടരുന്നത്. ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ട്വിറ്റർ അക്കൗണ്ടിൽ ഒന്നാമതാണ് മസ്ക്. എട്ടാം സ്ഥാനത്താണ് മോദി. 87.5 മില്ല്യൺ ആണ് മോദിയുടെ ഫോളോവേഴ്സ്.

2015ലാണ് നരേന്ദ്ര മോദിയും മസ്‌കും ആദ്യമായി കൂടിക്കാഴ്ച നടത്തുന്നത്. കാലിഫോർണിയയിലെ സാൻ ജോസിലുള്ള ടെസ്ല ഫാക്ടറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അതേസമയം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. അന്ന് 110 മില്യനായിരുന്നു അദ്ദേഹത്തിന്റെ ഫോളോവർമാർ. വെറും അഞ്ചു മാസത്തിനിടെയാണ് അത് 133 മില്യനായി കുതിച്ചുയർന്നത്.

അതിനിടെ മസ്കിന്റെ ‘ഫോളോയിങ്’ മറ്റു പല ചർച്ചകൾക്കും വഴിവെച്ചിരിക്കയാണ്. മസ്കിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇലക്ട്രോണിക് ആഡംബര കാർ നിർമ്മാണ കമ്പനിയായ ടെസ്ല ഇന്ത്യയിലേക്ക് വരുന്നുവോ എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.