Technology

സ്വപ്ന ദൌത്യം യാഥാര്‍ത്ഥ്യമാക്കി ചൈന; ചന്ദ്രന്റെ മറുഭാഗത്ത് വാഹനമിറക്കി

ചന്ദ്രനില്‍ പുതിയ കാല്‍വെപ്പുമായി ചൈന. ചൈനയുടെ ചാങ് ഇ-4 പേടകം ചന്ദ്രനില്‍ ഇറങ്ങി. പ്രാദേശിക സമയം ഇന്നലെ 10:26-നാണ് വാഹനം ചന്ദ്രനില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തുള്ള ഐയ്റ്റ്കന്‍ മേഖലയെ കുറിച്ച് പഠിക്കുകയാണ് പ്രധാനലക്ഷ്യം.

ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ വിദൂരഭാഗത്തേക്ക് അയച്ച പേടകമാണ് ചാങ് ഇ-4. ഡിസംബര്‍ 8-ന് വിക്ഷേപിച്ച പേടകം 12ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തി. തുടര്‍ന്ന് 18 ദിവസത്തെ യാത്രക്ക് ശേഷമാണ് പേടകം ലക്ഷ്യ സ്ഥാനത്ത് ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ഭാഗത്തുള്ള ഐയ്റ്റ്കന്‍ മേഖലയെ കുറിച്ച് പഠിക്കുകയാണ് പ്രധാനലക്ഷ്യം. ചാങ് ഇ-4 ബഹിരാകാശ വാഹനം ചന്ദ്രനിലേക്ക് അയച്ചതിലൂടെ വര്‍ഷങ്ങളായുള്ള ചൈനയുടെ സ്വപ്നമാണ് സാധ്യമായതെന്ന് ചൈനയുടെ ചാന്ദ്ര പര്യഗവേഷണ തലവന്‍ വു വെയ്റെന്‍ വ്യക്തമാക്കി.

നിരവധി ക്യാമറകള്‍, റഡാര്‍, സ്പെക്ട്രോ മീറ്റര്‍ തുടങ്ങി ഉപകരണങ്ങളുമായാണ് ചാങ് ഇ-4 ചന്ദ്രനില്‍ ഇറങ്ങിയിരിക്കുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണ് ചന്ദ്രൻ സ്വയം കറങ്ങുന്നതും. ‘ടൈഡൽ ലോക്കിങ്’ എന്ന ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാറില്ല.

ഖ്യൂമോ എന്ന മറ്റൊരു ഉപഗ്രഹത്തിലേക്ക് ചാങ് ഇ-4 വിവരങ്ങളയക്കും. അതിന് ശേഷമാണ് വിവരങ്ങള്‍ ഭൂമിയിലേക്ക് അയക്കുന്നത്. 2004 മുതലാണ് ചൈന ചാന്ദ്ര ദൌത്യം ആരംഭിക്കുന്നത്. ഇതോടെ രാജ്യാന്തര ബഹിരാകാശ രംഗത്ത് ചൈനക്ക് വന്‍ കുതിപ്പാണ് ഈ ദൌത്യം നേടിക്കൊടുത്തിരിക്കുന്നത്.