Football Sports

അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി

കോപ്പ അമേരിക്കയിലെ പോരാട്ടത്തിന് ശേഷം ആദ്യമായി ലാറ്റിനമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയപ്പോള്‍ മത്സരഫലം ഗോള്‍രഹിത സമനില. ലോസ് ആഞ്ചല്‍സില്‍ നടന്ന സൌഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസിയില്ലാതെ കളത്തില്‍ ഇറങ്ങിയ അര്‍ജന്റീനക്ക് അടിമുടി പിഴച്ചു. ചിലിയുടെ പ്രതിരോധം പൊളിഞ്ഞപ്പോഴൊക്കെ സുവര്‍ണാവസരങ്ങള്‍ അര്‍ജന്റീനയെ തേടിയെത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഡിബാലയും മാര്‍ട്ടിനെസുമായിരുന്നു അര്‍ജന്റീനയുടെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

സൌഹൃദ മത്സരമായിരുന്നെങ്കിലും കളിയുടെ തുടക്കം മുതല്‍ ആക്രമിച്ച് ഇരു ടീമുകളും കളംനിറഞ്ഞു. അതുകൊണ്ട് തന്നെ റഫറിമാര്‍ കുറച്ചൊന്നുമല്ല വിയര്‍പ്പൊഴുക്കിയതും. കളി തുടങ്ങി 15 മിനിറ്റിനുള്ളില്‍ തന്നെ മൂന്നു തവണയാണ് റഫറിക്ക് മഞ്ഞ കാര്‍ഡ് ഉയര്‍ത്തേണ്ടിവന്നത്. ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചതോടെ രണ്ടാം പകുതി കുറച്ചുകൂടി വീറും വാശിയും നിറഞ്ഞതായി. പിന്നീടങ്ങോട്ട് റഫറിക്ക് കളി നിയന്ത്രിക്കാന്‍ കുറച്ചൊന്നുമല്ല പണിയെടുക്കേണ്ടിവന്നത്. 49 ാം മിനിറ്റില്‍ ബേസ വാങ്ങിയ മഞ്ഞ കാര്‍ഡിലാണ് കളി കൂടുതല്‍ വാശിയേറിയതായത്. പിന്നീട് പലവട്ടം റഫറിക്ക് മഞ്ഞ കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. മൊത്തം പത്ത് മഞ്ഞ കാര്‍ഡുകളാണ് റഫറിക്ക് പുറത്തെടുക്കേണ്ടിവന്നത്.

പന്ത് ബൂട്ടില്‍ കൊരുത്തിടുന്നതില്‍ തുല്യ ശക്തികളായിരുന്നു ഇരു ടീമുകളെങ്കിലും ലക്ഷ്യത്തിലേക്ക് ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് അര്‍ജന്റീന തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ ഗോളെന്ന് കരുതിയ ഹെഡറും ക്രോസ് ബാറില്‍ തട്ടിയകന്നതോടെ അര്‍ജന്റീനയുടെ പ്രതീക്ഷയും അവസാനിക്കുകയായിരുന്നു. 85 ാം മിനിറ്റില്‍ അര്‍ജന്റീന പ്രതിരോധ താരം ലൂക്കാസ് മാര്‍ട്ടിനസിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടിയകന്നത് നിരാശയോടെയാണ് ആരാധകര്‍ നോക്കിനിന്നത്.