National

ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടു, തമിഴ്നാട്ടിൽ എഞ്ചിനീയർ ആത്മഹത്യ ചെയ്തു

കോയമ്പത്തൂരിൽ ഓൺലൈൻ ചൂതാട്ടത്തിലൂടെ പണം നഷ്ട്ടപ്പെട്ട യുവ എഞ്ചിനീയർ ആത്മഹത്യ ചെയ്തു. ശങ്കർ(29) എന്ന യുവാവാണ് ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. തന്റെ സമ്പാദ്യവും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ തുകയും നഷ്ടപ്പെട്ടതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് കുറിപ്പിൽ പറയുന്നു.

കോയമ്പത്തൂരിലെ ഹോട്ടൽ മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു ശങ്കറിൻ്റെ മൃതദേഹം. 29 കാരനായ ഇയാൾ ഓൺലൈൻ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടക്കത്തിൽ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിരുന്നെങ്കിലും പിന്നീട് മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ടു. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിവരെ കളിച്ചിരുന്നതായി പൊലീസ് കൂട്ടിച്ചേർത്തു.

ഡിസംബർ 12 ന് ജോലിക്കായി ടൗണിൽ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം ശങ്കർ കോയമ്പത്തൂരിലെ ഒരു ഹോട്ടലിൽ മുറിയെടുത്തു. പിറ്റേന്ന് വൈകിട്ട് വരെ ശങ്കർ മുറിയിൽ നിന്ന് പുറത്തിറങ്ങാതായതോടെ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. മുറിയിലെ ഫാനിന്റെ കൊളുത്തിൽ തൂങ്ങി നിൽക്കുന്ന ശങ്കറെ കണ്ട് അവർ ഞെട്ടി. ഉടൻ തന്നെ ലോക്കൽ പൊലീസിൽ വിവരമറിയിച്ചു.