India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം

18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ ‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും.

എന്‍.സി.പിക്കും ശിവസേനക്കുമിടയില്‍ സഖ്യമായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നെങ്കിലും ആരുടെയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനക്കായില്ല. മഹാരാഷ്ട്ര ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കെ.സി വേണുഗോപാലും ഗുലാം നബി ആസാദും അഹമ്മദ് പട്ടേലുമൊക്കെ സോണിയായുമായി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. പിന്തുണ തേടി ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ചു. വൈകിട്ട് നാല് മണിക്ക് വീണ്ടുമാരംഭിച്ച രണ്ടാംഘട്ട കൂടിയാലോചനക്കു ശേഷം സോണിയാ ഗാന്ധി ജയ്പൂരിലെ എം.എല്‍.എമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി. തുടര്‍ന്ന് കൂടിയാലോചനകള്‍ ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്നുള്ള വിശദീകരണം.

തൊട്ടു പുറകെ എന്‍.സി.പി നേതാക്കള്‍ക്ക് രാജ്ഭവനില്‍ നിന്നുള്ള ക്ഷണം. ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പിയും ഇതുവരെയും പരസ്പരം തള്ളിപ്പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് രാഷ്ട്രപതി ഭരണം എന്ന അവസാനത്തെ പോംവഴിക്ക് മുമ്പാകെ അടുത്ത 24 മണിക്കൂര്‍ കൂടി മഹാരാഷ്ട്രയില്‍ ബാക്കിയുണ്ട്. തങ്ങള്‍ക്ക് കിട്ടാതെ പോയ കത്ത് ശിവസേന എപ്പോള്‍ എന്‍.സി.പിക്ക് കൊടുക്കും എന്നാണ് അറിയാനുള്ളത്.