Kerala Local

രജിസ്ട്രേഷനില്ല, ലൈസൻസില്ല, സംരംഭങ്ങളുമായി അതിഥി തൊഴിലാളികൾ, ജോലിക്ക് വീട്ടുകാർ; കണക്കെടുപ്പിൽ പാളി സംസ്ഥാനം

കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകളും പാളുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും പുതിയ തൊഴിൽ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെയാണ് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നത്. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്.

തൊഴിൽ തിരിച്ചുള്ള പഠനങ്ങൾക്കും കൃത്യമായ കണക്കില്ലായ്മ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെ മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വന്തം തുടങ്ങിയതോടെ ഇവരുടെ കുടുംബവും കേരളത്തിലേക്ക് പറിച്ച് നടുന്നു. പരിചയക്കാരുടെ ചെറുകിട ഭക്ഷണ ശാലകളിലേക്ക് ബന്ധുക്കളും എത്തുന്ന രീതിയും കാണാം. ഇങ്ങനെ ആയിരക്കണക്കിന് അന്യ സംസ്ഥാനക്കാരാണ് കൊച്ചു കൊച്ചു സംരഭങ്ങൾ തുടങ്ങി അതിഥി മുതലാളിമാരായി മാറുന്നത്.

ഈ കടകൾക്ക് എന്തെങ്കിലും രജിസ്ട്രേഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. അതുകൊണ്ട് തന്നെ ഇവിടെ ജോലിക്കെത്തുന്നവരിൽ ഭൂരിപക്ഷം പേരും ഒരു കണക്കിലും പെടുന്നില്ല. ചായക്കട, പലഹാരക്കട, പാന്‍ കട മുതല്‍ ലോട്ടറി അടക്കമുള്ള മേഖലകളില്‍ അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിൽ പലയിടങ്ങളിൽ ലോട്ടറി കച്ചവടക്കാരായ അതിഥി തൊഴിലാളികളുണ്ട്. തൊഴിൽ വകുപ്പിന്‍റെയോ സാമൂഹ്യ നീതി വകുപ്പിന്‍റെയോ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിൽ ആരൊക്കെയോ വരുന്നു ആരൊക്കെയോ പോകുന്നു എന്നരീതിയിലാണ് കണക്കുകള്‍ ഉള്ളത്. ഒരു കരാറുകാരന്‍റെയോ തൊഴിൽ ദാതാവിന്‍റെയോ കീഴിൽ ഇല്ലാത്ത വിഭാഗവുമുണ്ട്.

ട്രെയിൻ കയറി കേരളത്തിൽ എത്തും ഏതെങ്കിലും സംഘത്തിനൊപ്പം താമസം തരപ്പെടുത്തും. രാവിലെ കവലയിൽ വന്ന് നിൽക്കും. വിളിക്കുന്നവർക്കൊപ്പം പോകും. ഈ വിഭാഗത്തിലുള്ളവരുടെ ഒരു വിവരവും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇല്ല. ആസൂത്രണ ബോ‍ർഡിന്‍റെ 2021ല്‍ പുറത്ത് വന്ന റിപ്പോർട്ട് 2017-2018കാലത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കെട്ടിട നിർമ്മാണ മേഖലയിൽ 76ശതമാനം പേർ അതിഥി തൊഴിലാളികളാണ്. ഹോട്ടൽ തൊഴിലാളികളിൽ 52ശതമാനവും, മത്സ്യത്തൊഴിലാളികളിൽ പോലും 12ശതമാനം അതിഥി തൊഴിലാളികളാണ് സംസ്ഥാനത്ത് തൊഴിലെടുക്കുന്നത്. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാർഗരേഖയും സർക്കാർ നൽകിയിട്ടുമില്ല.