Kerala

കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്ന് ബെന്യാമിന്‍

സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ പുറത്തിറങ്ങുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ അപലപനീയമെന്ന് ബെന്യാമിൻ. കത്തോലിക്കാസഭ ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും പേടിക്കുന്നത് എന്തിനാണെന്നും ബെന്യാമിൻ ചോദിച്ചു. സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത് എന്ന് ബെന്യാമിൻ പറഞ്ഞു. വിമർശനം മൂലം കത്തോലിക്കാ സഭ തന്നെ നിരോധിച്ചിരിക്കുകയാണ്. സമൂഹത്തിൽ എല്ലായിടത്തും ജീർണ്ണത ബാധിച്ചത് പോലെ സഭയിലും ബാധിച്ചു വെന്നും തെറ്റുണ്ട് എന്ന ബോധ്യം ഉള്ളതിനാലാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നതെന്നും ബെന്യാമിൻ കൂട്ടി ചേർത്തു.

എം.എസ് സജി, സംവിധായിക വിധു വിൻസെന്റ് തുടങ്ങിയവർക്കൊപ്പം ലൂസി കളപ്പുരയും ചേർന്നാണ് കർത്താവിന്റെ നാമത്തിൽ’ എന്ന ആത്മകഥ പ്രകാശനം ചെയ്തത് . ആരെയും അപമാനിക്കനോ പക പോക്കാനോ അല്ല ലക്ഷ്യമെന്നും മഠങ്ങൾക്കുള്ളിൽ അടഞ്ഞുപോയ ജീവിതങ്ങൾ ഉണ്ട്. അതിനെ അടയാളപ്പെടുത്തുന്നതാണ് തന്റെ പുസ്തകം. സ്ത്രീകൾക്കായുള്ള സർക്കാരിന്റെ ഇടപെടൽ വനിതാ മതിൽ കൊണ്ടു അവസാനിക്കരുതെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

അതേസമയം പുസ്തകത്തിന്റെ പ്രകാശനവും വിതരണവും തടയണമെന്നാവശ്യപ്പെട്ട് എ.എം.ഐ സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ആക്ഷേപമുണ്ടെങ്കില്‍ പൊലീസിനെ സമീപിക്കാമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.