Kerala

ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതം; ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം പാറശാലയിലെ ഷാരോൺ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജിതമെന്ന് പൊലീസ്. ഷാരോണിന്റെ ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഫോറൻസിക് സയൻസ് ലാബിൽ നിന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമാകും മറ്റ് നടപടികൾ. 

ഇക്കഴിഞ്ഞ 25ാം തീയതിയാണ് 23കാരനായ ഷാരോൺ രാജ് എന്നയാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരിക്കുന്നത്. ബിഎസ് സി റേഡിയോളജി വിദ്യാർത്ഥിയാണ് ഷാരോൺ. 14നാണ് ഷാരോൺ പ്രോജക്ടിന്റെ ഭാഗമായി കാരക്കോണത്ത് പെൺ സുഹൃത്തിന്റെ വീട്ടിൽ പോയത്. അവശനായ നിലയിൽ തിരിച്ചെത്തിയ ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഷാരോണിന്റെ ഇരുവൃക്കകളും തകരാറിലായതായി കണ്ടെത്തി. പിന്നീടുള്ള ദിവസങ്ങളിൽ വായിൽ വ്രണങ്ങൾ രൂപപ്പെട്ടതായും കണ്ടെത്തിയിരുന്നു.

ഷാരോൺ രാജ് വീട്ടിൽ എത്തിയപ്പോൾ ജൂസും കഷായവും നൽകിയെന്ന് സമ്മതിച്ച് യുവതിയുടെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത് വന്നിരുന്നു. കഷായം നൽകിയതിൽ ഷാരോണിനോട് തന്നെ യുവതി വാട്‌സാപ്പിൽ മാപ്പും അപേക്ഷിച്ചു. ഷാരോണിനെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടില്ല എന്ന് ഷാരോണിന്റെ സഹോദരനോട് യുവതി പറയുന്ന ശബ്ദ സന്ദേശവും പുറത്തായി.

അതേസമയം ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണ് ഷാരോണിന്റെ കുടുംബം. ഷാരോണിനെ വിഷം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്