Kerala

മുട്ടിൽ മരംമുറിക്കൽ: വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മുട്ടിൽ മരംമുറിക്കൽ കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വനം വകുപ്പ് ഉദ്യോഗസ്ഥനായ ബി.പി. രാജുവിനാണ് സസ്‌പെൻഷൻ ലഭിച്ചത്. മരം മുറിക്കുന്ന സമയത്ത് സെക്ഷൻ ഫോറെസ്റ്റ് ഓഫീസറായിരുന്നു ബി.പി. രാജു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികളെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഉത്തര മേഖല ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ വിനോദ് കുമാറിന്റേതാണ് നടപടി.

നേരത്തെ തന്നെ ബി.പി. രാജുവിനെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മരം മുറി നടക്കുന്ന സമയത്ത് രാജു മുഖ്യ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മരം മുറി നടക്കുന്ന സ്ഥലത്ത് ഉൾപ്പെടെ പ്രതികളുമായി രാജു സന്ദർശനം നടത്തിയിരുന്നു. എന്നാൽ, മരം മുറി തടയാനുള്ള നടപടികൾ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്നാണ് ഇപ്പോൾ പ്രധാനമായും ഉത്തര മേഖല ചീഫ് ഫോറെസ്റ്റ് കൺസർവേറ്റർ വിനോദ് കുമാർ കണ്ടെത്തിയിരിക്കുന്നത്.

ഈ കേസുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകൾ നടത്തിയ മരം വെട്ടുക്കാരനായ ഹംസ ബി.പി. രാജുവിന്റെ പേര് നേരത്തെ തന്നെ പറഞ്ഞിരുന്നു. മരം മുറിക്കുന്ന മേഖലയി ഇദ്ദേഹത്തെ കണ്ടിരുന്നുവെന്നും ഹംസ മൊഴി നൽകിയിരുന്നു. കൂടാതെ നിരവധി തവണ മുഖ്യ പ്രതികളുമായി ഫോൺ മുഖേനയും ബന്ധം പുലർത്തിയിരുന്നതായും വനം വകുപ്പ് കണ്ടെത്തി.