Kerala

കമലയോടൊപ്പം നാല് പതിറ്റാണ്ട്; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ 44ാം വിവാഹ വാർഷികം


സെപ്റ്റംബര്‍ 2, ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 44ാം വിവാഹ വാര്‍ഷിക ദിനം. 1979ൽ ഇതേ ദിവസമായിരുന്നു കൂത്തുപറമ്പ് എംഎൽഎ ആയിരുന്ന പിണറായി വിജയൻ്റെയും തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അധ്യാപിക കമലയുടെയും വിവാഹം. (pinarayi vijayan wedding anniversary today)

പിണറായി വിജയന്റെ സ്വകാര്യ ജീവിതം അടുത്ത കാലം വരെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നില്ല. ആചാരങ്ങളും ആഘോഷങ്ങളും പരസ്യമാക്കേണ്ടെന്ന കമ്മ്യൂണിസ്റ്റ് പ്രേത്യേയ ശാസ്ത്രം തന്നെയാണ് മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് വരെ പിണറായി വിജയനും പിന്തുടര്‍ന്ന് വന്നിരുന്നത്.

1979 സെപ്റ്റംബർ 2നാണ് വടകര ഒഞ്ചിയത്തെ തൈക്കണ്ടിയിൽ കമലയെ പിണറായി വിജയൻ ജീവിത സഖിയാക്കുന്നത്. അടിയന്തരാവസ്ഥയിലെ 19 മാസം നീണ്ട ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും ശേഷം പുറത്തിറങ്ങി രണ്ടര വർഷം കഴിഞ്ഞായിരുന്നു വിവാഹം.

അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനെ പ്രതിക്കൂട്ടിൽ നിർത്തി, മർദ്ദനത്തിന്റെ ചോര പുരണ്ട ഷർട്ടുകൾ ഉയർത്തിക്കാട്ടി നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ പരിവേഷത്തിലായിരുന്നു പിണറായി. കൂത്തുപറമ്പ് എംഎൽഎയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗവുമായിരുന്നു അന്ന് അദ്ദേഹം. കമല തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂൾ അദ്ധ്യാപികയും.

സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയും പിന്നീട് സംസ്ഥാന സെക്രട്ടറിയുമായ ചടയൻ ഗോവിന്ദന്റ പേരിലായിരുന്നു കല്യാണക്കുറി ഇറങ്ങിയത്. തലശ്ശേരി ടൗൺ ഹാളിൽ നടന്ന വിവാഹത്തിൽ അതിഥികൾക്ക് നൽകിയത് ചായയും ബിസ്‌കറ്റും. മുഖ്യകാർമ്മികൻ മുൻ മുഖ്യമന്ത്രി ഇകെ നായനാരും. പരസ്പരം മാലയിട്ടായിരുന്നു വിവാഹം. എംവി രാഘവൻ ഉൾപ്പെടെ അന്നത്തെ സിപിഐഎം നേതാക്കളെല്ലാം ചടങ്ങിനെത്തിയിരുന്നു.