Kerala

വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി; യാത്ര ധൂർത്തായിരുന്നെന്ന ആരോപണത്തിന് മറുപടി നൽകിയേക്കും

പന്ത്രണ്ട് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലേക്ക് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ 3 മണിക്കാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും തിരുവനന്തപുരത്ത് എത്തിയത്. യാത്ര ധൂർത്തായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിന് അദ്ദേഹം മറുപടി നൽകിയേക്കും

എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി. മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി.

കുടുംബ സമേതമുളള യാത്ര വലിയ വിമര്‍ശനം നേടിട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സര്‍ക്കാര്‍ അല്ലെന്നായിരുന്നു വിശദീകരണം. വിദേശ പര്യടനം വിവാദത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനുമാണ്. നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.