Kerala

ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു

കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരും.

ഡിജിപി അനിൽ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പൊലീസിന്‍റെ ഈ ആവശ്യം പ്രധാന വിഷയമാകും. കഴിഞ്ഞ ദിവസം പൊലീസ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ അടങ്ങിയ സമിതിക്കാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ കലക്ടര്‍മാരുടെ ഇടയില്‍ നിന്നുണ്ടാകാറില്ലെന്നും ഇതാണ് സംസ്ഥാനത്തെ ഗുണ്ടാ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.