Kerala

നയന സൂര്യൻ്റെ മരണം; ക്രൈംബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും

യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതൽ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികൾക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാർക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. സംഭവം നടന്ന് നാല് വർഷം പിന്നിട്ടതിനാൽ തെളിവ് ശേഖരണം ഉൾപ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. 

വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരിൽ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.

യുവസംവിധായിക നയന സൂര്യന്റെ ദുരൂഹ മരണത്തിലെ അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുടെ കൂടുതൽ തെളിവുകൾ പുറത്തായിരുന്നു. നയന മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. മ്യൂസിയം സ്റ്റേഷനിലേക്ക് കോടതി കൈമാറിയ വസ്ത്രങ്ങളാണ് കാണാതായത്. ഇവ ഫോറൻസിക് ലാബിലുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.

എന്നാൽ വസ്ത്രങ്ങൾ ലാബിലേക്ക് കൈമാറിയതിന്റെ രേഖകൾ പൊലീസ് സ്റ്റേഷനിലില്ല. തുടർ അന്വേഷണത്തിലെ നിർണായക തെളിവാണ് മരണ സമയത്ത് നയന ധരിച്ചിരുന്ന വസ്ത്രങ്ങൾ. നാല് വർഷങ്ങൾക്ക് മുൻപ് നടന്ന മരണമായതിനാൽ അന്വേഷണത്തിൽ വസ്ത്രം ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തേണ്ട ഫൊറൻസിക് പരിശോധന ഏറെ നിർണായകവുമാണ്.

ചില നിർണായക വിവരങ്ങൾ ശേഖരിക്കാതെയാണ് മ്യൂസിയം പോലീസ് തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയതെന്ന് പുതിയ അന്വേഷണസംഘം ആരോപിച്ചിരുന്നു. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലീസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.

നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.