India Kerala

പാലാരിവട്ടം പാലം അഴിമതി; കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉടന്‍ നടന്നേക്കും. ടി.ഒ സൂരജിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കും. ഗൂഢാലോചനയില്‍ പങ്കെടുത്തവരടക്കം ഇനിയും അറസ്റ്റിലാകാനുണ്ടെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.

കരാറുകാരെ സഹായിച്ചത് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞാണെന്ന് റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥര്‍ തയാറാക്കി നല്‍കിയ ഫയലുകളില്‍ ഒപ്പിട്ടുവെന്നതിനപ്പുറത്തേക്ക് ആർ.ഡി.എസ് പ്രോജക്റ്റ്സിന് കരാര്‍ നല്‍കുന്നതില്‍ രാഷ്ട്രീയ നേതൃത്വത്തിന് എത്രത്തോളം പങ്കുണ്ടെന്നതാണ് കണ്ടെത്തേണ്ടത്. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പടെ 17 പേരെയാണ് വിജിലന്‍സ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.