Kerala

വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവും; പ്രതാപ് പോത്തനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു പ്രതാപ് പോത്തനുമായുണ്ടായിരുന്നതെന്ന് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച കലാകാരനായിരുന്നു അദ്ദേഹമെന്നും മോഹൻലാൽ പറഞ്ഞു.

” അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വമേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ”.- മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് നടൻ പ്രിഥ്വിരാജും ഫെയ്സ് ബുക്ക് പോസ്റ്റുമായെത്തി. Rest in peace uncle! I will miss you. – പ്രിഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു. ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രിഥ്വിരാജും പ്രതാപ് പോത്തനുമായിരുന്നു. ഏറെ ചർച്ചയായ ചിത്രത്തിൽ ഇരുവരുടെയും പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

സംവിധായകൻ ഭരതനുമായുള്ള അടുപ്പം മൂലമാണ് പ്രതാപ് പോത്തൻ സിനിമയിലേക്കെത്തുന്നത്. 1978ൽ ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രതാപ് പോത്തൻ പ്രേക്ഷക മനസ് കവർന്നത് തകര എന്ന ക്ലാസ് ചിത്രത്തിലൂടെയാണ്. എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിൽ തരംഗമായി അദ്ദേഹം മാറിയത് പിൽക്കാലത്തെ ചരിത്രം.

തകരയ്ക്ക് ശേഷം അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചാമരം, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി സിനിമാ പ്രേമികൾ നെഞ്ചോട് ചേർ‌ക്കുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.