Kerala

‘ട്വന്റി 20 -ആം ആദ്മി സഖ്യത്തിന് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയൂ’ : എം.സ്വരാജ്

കേരളം പിടിക്കാൻ നാലാം മുന്നണി പ്രഖ്യാപിച്ച് ആം ആദ്മിയും ട്വന്റി ട്വന്റിയും രംഗത്തെത്തിയതിന് പിന്നാലെ സഖ്യത്തിൽ പ്രതികരണവുമായി എം.സ്വരാജ്.
ട്വന്റി 20 -ആം ആദ്മി സഖ്യത്തിന്റെ നിലപാടുകൾ ഇടത് പക്ഷ നിലപാടുകളോട് ചേർന്ന് നിൽക്കുന്നതാണെന്ന് എം സ്വരാജ് പറഞ്ഞു. തൃക്കാകരയിൽ അവർക്ക് ഇടതുപക്ഷത്തോടെ യോജിക്കാൻ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മന്ത്രിമാർ തൃക്കാക്കരയിൽ ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നു എന്ന വി.ഡി സതീശന്റെ ആരോപണത്തോടും എം.സ്വരാജ് പ്രതികരിച്ചു. ശുദ്ധ അസംബന്ധമാണ് സതീശൻ പറയുന്നതെന്നും വി.ഡി. സതിശന്റേത് പരാജയപ്പെടും എന്ന ഭയം ഉണ്ടായപ്പോഴുള്ള വിലാപമാണ് ആരോപണത്തിന് പിന്നിലെന്നും എം.സ്വരാജ് പറഞ്ഞു.

‘മന്ത്രിമാരുടെ ഗൃഹസന്ദർശന പരിപാടിയിൽ വി.ഡി. സതീശനെ സ്വാഗതം ചെയ്യുകയാണ്. അദ്ദേഹം വന്ന് ഞങ്ങളുടെ പ്രചാരണ രീതി കാണട്ടെ’- എം സ്വരാജ് പറയുന്നു.

തൃക്കാക്കരയിൽ മന്ത്രിമാർ അവരവരുടെ മതത്തിലും ജാതിയിലും പെട്ട വീടുകൾ കയറിയിറങ്ങി വോട്ട് ചോദിക്കുന്നു എന്നായിരുന്നു വി.ഡി സതീശന്റെ വിമർശനം. മതേതരകേരളത്തിന് ഇത് അപമാനമാണെന്നും പ്രചരണത്തിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും പറഞ്ഞിരുന്നു. മുഖ്യമന്ത്രി സ്വന്തം വോട്ട് പോകാതെ നോക്കട്ടെയെന്നും വി.ഡി സതീശൻ പരിഹസിച്ചു.