Kerala Local

കൈക്കൂലിപ്പണം ഒളിപ്പിക്കാൻ എംവിഡി ഉദ്യോഗസ്ഥന്റെ പുതുവഴി! കണ്ട് ഞെട്ടി വിജിലൻസ്

.

പാലക്കാട് : വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥർ. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം  ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്. മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റൻ്റ് എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

വിജിലൻസ് പിടിച്ചപ്പോൾ ഏജന്റ് കൈവിട്ടു; 5000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ എംവിഐ അറസ്റ്റിൽ

അതിനിടെ തൃശൂർ  തൃപ്രയാറിൽ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോർജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജോർജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

അയ്യായിരം രൂപയാണ് ജോർജ്ജിനായി അഷ്റഫ് എന്നയാൾ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാൽ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിർദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളിൽ അയ്യായിരം രൂപ എത്തിച്ചാൽ ലൈസൻസ് നൽകാമെന്നായിരുന്നു വാഗ്ദാനം.

തൃപ്രയാറിൽ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്പോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ആളുകൾ നോക്കിനിൽക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോർജ്ജിന് വേണ്ടിയാണെന്ന് മൊഴി നൽകി. ഇതോടെ എംവിഐയെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.