Kerala

ഖുറാനിൽ സ്വർണം കടത്തിയെന്ന വാദം പൊളിഞ്ഞു; പ്രതിപക്ഷം മാപ്പ് പറയണമെന്ന് കെടി ജലീൽ

പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ മുൻ മന്ത്രി കെടി ജലീൽ. സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് ഉയിർത്തെഴുന്നേൽക്കും. ഖുറാനിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തുവന്നിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു:
UDF ഉം BJP യും മാപ്പ് പറയണം.

UAE കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ്, കോൺസുലേറ്റിന് നോട്ടീസയച്ചു. 10,84,993 രൂപയാണ് ഇതിൻ്റെ മതിപ്പു വിലയെന്നും നോട്ടീസിൽ പറയുന്നു. കോൺസുലേറ്റിലെ ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുർആൻ കോപ്പികൾ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ UAE കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റൻ്റ് കസ്റ്റംസ് കമ്മീഷണർ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ള പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തു വന്നപ്പോൾ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിൻ്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നൽകുന്നത്. കസ്റ്റംസ് വകുപ്പ് കേരള സർക്കാരിൻ്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും.