Kerala

ഷാനെ തട്ടിക്കൊണ്ടു പോയത് കൊലപ്പെടുത്താൻ; അഞ്ച് പ്രതികൾ, ഒരാൾ കൂടി കസ്റ്റഡിയിലെന്നും പൊലീസ്

ഷാൻ ബാബു കൊലപാതകത്തിൽ അഞ്ചു പേർ പ്രതികളെന്ന് കോട്ടയം എസ്പി ഡി.ശില്പ. ജോമോനെ കൂടാതെ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താൻ എന്നും പോലീസ് കണ്ടെത്തി.

യുവാവിനെ തട്ടിക്കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലായി. ഷാൻ ബാബുവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച സ്ഥലങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. മരിച്ച ഷാൻ ബാബുവിന്റെ പേരിൽ കഞ്ചാവ് കേസ് ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2021 ജനുവരിയിൽ 30 കിലോ കഞ്ചാവ് കടത്തിയതിന് വാളയാറിൽ വെച്ചാണ് ഷാൻ പിടിയിലായത്.

ഇന്ന് പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം.