India Kerala

കട്ടിപ്പാറയില്‍ ഊമയായ വൃദ്ധക്കും മകള്‍ക്കും നേരെ ആക്രമണം

കോഴിക്കോട് കട്ടിപ്പാറയില്‍ ഭിന്നശേഷിയുളള വൃദ്ധയേയും മകളെയും കൊട്ടേഷന്‍ സംഘം മര്‍ദിച്ചതായി പരാതി. മാവുള്ളകണ്ടി നഫീസയേയും മകള്‍ സുബൈദയെയുമാണ് വീട്ടില്‍ കയറി അക്രമിച്ചത്. കഴിഞ്ഞ ദിവസംസുബൈദയുടെ മകനെ തട്ടികൊണ്ടു പോയി മര്‍ദിച്ചിരുന്നു. കട്ടിപ്പാറ കന്നൂട്ടിപ്പാറ മാവുള്ളകണ്ടി നഫീസയെയും മകള്‍ സുബൈദയെയുമാണ് കൊട്ടേഷന്‍ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്. മുഖ മൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയത്.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ക്രൂരമായ മര്‍ദനത്തില്‍ സുബൈദയുടെ മുഖത്തും തലക്കും പരിക്കേറ്റു.

സുബൈദയെ രണ്ടാം വിവാഹം ചെയ്ത പറമ്പില്‍ ബസാര്‍ സ്വദേശിയുടെ മകനാണ് ആക്രമണത്തിന് പിന്നിലെന്ന് ഇവര്‍ ആരോപിക്കുന്നു. സുബൈദയുടെ മകന്‍ അമീര്‍ സുഹൈലിനെ കഴിഞ്ഞ ദിവസം കൊട്ടേഷന്‍ സംഘം വയനാട്ടിലേക്ക് തട്ടിക്കൊണ്ട് പോയി. വാഹനത്തില്‍ വെച്ചും വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ചും മര്‍ദിച്ചു. താമരശേരി പോലീസ് ഇടപെട്ട് പുലര്‍ച്ചെ രണ്ട് മണിയോടെ താമരശേരി പൊലീസ് സ്റ്റേഷന് മുന്നില്‍ ഇറക്കിവിട്ടു. അക്രമത്തില്‍ പരിക്കേറ്റ സുബൈദയും മാതാവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.