Kerala

ഡൽഹിയിൽ കൊവിഡ് കേസുകൾ ഉയരുന്നു

രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 331 കൊവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും.

രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദേശം നൽകി. ആവശ്യമെങ്കിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.

ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ ജാഗ്രതയിലാണ് രാജ്യം. ഇതുവരെ 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ രോ​ഗികൾ ഡൽഹിയിലാണ്.