India Kerala

കാസര്‍കോട് കോവിഡ് ബാധിച്ചവരില്‍ രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും

ആറ് പേര്‍ക്ക് കൂടി കോവി‍ഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല അതീവ ജാഗ്രതയില്‍. രണ്ട് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

കോവിഡ് 19 സ്ഥിരീകരിച്ചതില്‍ മൂന്ന് പേര്‍, 17ആം തിയ്യതി കോവിഡ് പോസിറ്റീവായ കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് സ്ത്രീകള്‍ക്കും രണ്ട് വയസ്സുള്ള കുട്ടിക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളനാട് സ്വദേശിയോടൊപ്പം കാറില്‍ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസം 17ന് ഷാര്‍ജയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ 52കാരനും 17ന് ദുബൈയില്‍ നിന്നും മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ 27കാരനും കോവിഡ് 19 സ്ഥിരീകരിച്ചു. ഇവര്‍ രണ്ട് പേരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച മാത്രം 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും ജില്ലയിലെ മുഴുവന്‍ ക്ലബുകളും അടയ്ക്കും. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ മാത്രമായി കടകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തി. കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച 47കാരനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധനാ ഫലം ലഭിക്കുന്നതോടെ കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുമോ എന്ന ആശങ്കയിലാണ് ജില്ല.

കാസര്‍കോട്ടെ നിയന്ത്രണങ്ങള്‍

ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ നിന്ന് കാസര്‍കോടേക്കുള്ള ബസ് സര്‍വ്വീസുകളില്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.