Kerala

ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും

അവശേഷിക്കുന്ന ആറുസീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. തര്‍ക്കം തുടരുന്ന സീറ്റുകളില്‍ സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ച പുതിയ ഫോര്‍മുല ഹൈക്കമാന്‍ഡ് വിലയിരുത്തിയ ശേഷമാകും നടപടി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വട്ടിയൂര്‍ക്കാവ്, കുണ്ടറ, പട്ടാമ്പി, തവനൂര്‍, നിലമ്പൂര്‍, കല്‍പ്പറ്റ സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവശേഷിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് നടന്ന നേതൃതല ചര്‍ച്ചകളില്‍ ഈ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായി. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പി.സി. വിഷ്ണുനാഥിനെയാണ് നേതൃത്വം വട്ടിയൂര്‍ക്കാവിലേക്ക് സജീവമായി പരിഗണിക്കുന്നത്. കല്‍പ്പറ്റയില്‍ ടി. സിദ്ദിക്കിനാണ് മുന്‍ഗണന.

നിലമ്പൂരില്‍ വി.വി. പ്രകാശിനെ തന്നെ നേതൃത്വം വീണ്ടും പരിഗണിക്കുന്നു. കുണ്ടറയില്‍ കല്ലട രമേശിന് സാധ്യതയേറി. പട്ടാമ്പി സീറ്റിലേക്ക് ആര്യാടന്‍ ഷൗക്കത്തിന്റെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെക്കുന്നത്. തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളിക്കാണ് പരിഗണന. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ ഇന്നു തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് സൂചന.