Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രശ്‌നം; സിഐടിയു ഇന്ന് ചീഫ് ഓഫിസ് വളയും

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഭരണാനുകൂല യൂണിയനായ സിഐടിയു ഇന്ന് ചീഫ് ഓഫീസ് വളയും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് തൊഴിലാളിസംഘടനകള്‍ ഒപ്പിട്ട കരാര്‍ പാലിക്കണമെന്നുമാണ് ആവശ്യം. ടിഡിഎഫ്, ബിഎംഎസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്.

കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും പ്രതിഷേധത്തിലാണ് യൂണിയനുകള്‍. പ്രതിപക്ഷ സംഘടകള്‍ ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേസത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് മാനേജ്‌മെന്റും സര്‍ക്കാരും ശ്രമിക്കുന്നില്ല എന്നാണ് ആരോപണം.

കഴിഞ്ഞ രണ്ടുമാസവും 20ന് ശേഷമാണ് ശമ്പളം നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചീഫ് ഓഫീസ് വളഞ്ഞുള്ള സമരത്തിലേക്ക് സി.ഐ.ടി.യു കടക്കുന്നത്. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുക, യൂണിനുകള്‍ക്ക് ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യുവിന്റെ സമരം. നിലവില്‍ ശമ്പള വിതരണം ആരംഭിച്ചെങ്കിലും എല്ലാ തൊഴിലാളികള്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. 30 കോടി കൂടി സമാഹരിച്ചാലെ മറ്റു വിഭാഗങ്ങള്‍ക്കും ശമ്പളം നല്‍കാനാകു. എല്ലാ മാസവും ശമ്പളത്തിനായി കാത്തിരിക്കുന്ന അവസ്ഥ തുടരാനാകില്ലെന്ന നിലപാടിലാണ് സംഘടനകള്‍.