Kerala

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളില്‍ നിരോധനാജ്ഞ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായി മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലും നിരോധനാജ്ഞ. മലപ്പുറത്ത് രാത്രികാല നിരോധനാജ്ഞ ഡിസംബര്‍ 22 വരെയാണ്. രാത്രി എട്ട് മണി മുതല്‍ രാവിലെ എട്ട് മണി വരെയാണ് നിരോധനാജ്ഞ. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നടപടി.

നിബന്ധനകള്‍

രാത്രി എട്ട് മണി മുതല്‍ കാലത്ത് എട്ട് മണി വരെ വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല.

രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല.

തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തില്‍ കൂടുതല്‍ ഉള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.

പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും 100ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.

കോഴിക്കോട് അഞ്ചിടത്ത്

കോഴിക്കോട് അഞ്ചിടത്താണ് നിരോധനാജ്ഞ. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര, വടകര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് കോഴിക്കോട്ടെ നിരോധനാജ്ഞ.

വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍.

കാസര്‍കോട് 10 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍

കാസര്‍കോട് ജില്ലയിലെ 10 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ. വിവിധ പ്രദേശങ്ങളിൽ ഇന്ന് രാത്രി 12 മണി മുതൽ ഡിസംബർ 17ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കാസർകോട് മുൻസിപാലിറ്റിയില്‍ പൂർണമായും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ആയുധം കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്.