Kerala

അരിക്കൊമ്പന്റെ സ്ഥിരം ആക്രമണം; അഞ്ചു വര്‍ഷത്തിനിടെ 11 തവണ തകര്‍ത്തു; റേഷന്‍കട വീണ്ടും പുതുക്കിപണിതു

ഇടുക്കി ചിന്നക്കനാലില്‍ അരിക്കൊമ്പന്‍ അഞ്ചു വര്‍ഷത്തിനിടെ 11 തവണ തകര്‍ത്ത റേഷന്‍കട വീണ്ടും പുതുക്കിപണിതു പ്രവര്‍ത്തനം ആരംഭിക്കാനൊരുങ്ങുന്നു. അരിക്കൊമ്പന്റെ ആക്രമണത്തെ തുടര്‍ന്ന് ലയത്തിലെ ഒരു മുറിയിലായിരുന്നു റേഷന്‍കട നടത്തിയിരുന്നത്. 2023ല്‍ അഞ്ചു തവണയാണ് ഈ റേഷന്‍കട അരിക്കൊമ്പന്‍ ആക്രമിച്ച് തകര്‍ത്തത്. നാല് മാസം മുന്‍പ് പൂര്‍ണമായി റേഷന്‍കട തകര്‍ത്തിരുന്നു.

2018 മുതല്‍ 11 തവണയാണ് റേഷന്‍കട ആക്രമിച്ച് തകര്‍ത്ത് അരിക്കൊമ്പന്‍ അരി എടുത്ത് കഴിക്കുകയും ചെയ്തിരുന്നത്. വലിയ ആശങ്ക അരിക്കൊമ്പന്‍ ഉയര്‍ത്തിയിരുന്നത്. അരിക്കൊമ്പനെ മാറ്റിയതിന് പിന്നാലെ എച്ച്എംഎല്‍ കമ്പനി പുതുക്കിപണിതു നല്‍കുകയായിരന്നു. ഏഴു എട്ടുമാസമായി താത്കാലികമായി റേഷന്‍കട ലയത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്.

ആനയുടെ ആക്രമണം ഭയക്കാതെ റേഷന്‍കട നടത്താന്‍ കഴിയുമെന്ന് റേഷന്‍കട നടത്തിപ്പുകാരന്‍ പറഞ്ഞു. പുതിയ റേഷന്‍കട വന്നതോടെ നാട്ടുകാര്‍ക്കും വലിയൊരു ആശ്വാസം ഉണ്ടാകുന്നുണ്ട്.