India Kerala

സ്ത്രീ വിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്കി. സുപ്രിം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിതെന്നും കോടതി നീരീക്ഷിച്ചു.

പ്രസംഗത്തിന്റെ പേരില്‍ ചവറ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ ആവശ്യം. എന്നാല്‍ ഇതിനെയൊരു രാഷ്ട്രീയ പ്രസംഗമായി കണക്കാക്കാകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്കുമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ നിര്‍ദ്ദേശം നല്കിയത്. ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.

ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ അവഹേളിച്ച് കൊല്ലം തുളസി പ്രസംഗിച്ചതായാണ് പരാതി. ശബരിമല യുവതീ പ്രവേശനം അനുവദിച്ച ജഡ്ജിമാരെ ശുംഭൻമാരെന്ന് വിളിച്ചതായും പരാതിയുണ്ട്.