Kerala

തൃശൂർ സേഫ് ആന്റ് സ്ട്രോങ്ങ്‌ തട്ടിപ്പ്; തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ

തൃശൂർ സേഫ് ആന്റ് സ്ട്രോങ്ങ്‌ തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ് റാണയുടെ വാക്കുകൾ കള്ളമാണെന്ന് ജീവനക്കാർ ആരോപിച്ചു. ഡയറക്ടർ ബോർഡിലുള്ള മനീഷ് ഉൾപ്പെടെ ഉള്ളക്കർക്ക് തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും സേഫ് ആന്റ് സ്ട്രോങ്ങ്‌ കമ്പനി ജീവനക്കാർ പ്രതികരിച്ചു.

സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസില്‍ താന്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് പ്രതി പ്രവീണ്‍ റാണ. യഥാര്‍ഥ കള്ളന്‍മാര്‍ പുറത്തുവരുമെന്നും റോയല്‍ ഇന്ത്യ പീപ്പിള്‍സ് പാര്‍ട്ടി സിന്ദാബാദ് എന്നും ജയിലിനുള്ളിലേക്ക് പ്രവേശിക്കും മുന്‍പ് റാണ പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ പരാതികളാണ് പ്രവീണ്‍ റാണയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഏകദേശം മുപ്പതിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. റാണയെ ഈ മാസം 27 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതി നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. റാണയുടെ കൂട്ടാളികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മിഷ്ണര്‍ വ്യക്തമാക്കി.

തൃശൂര്‍ സ്വദേശി ഹണി തോമസിന്റെ പരാതിയിലായിരുന്നു റാണയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയവെ ബുധനാഴ്ചയായിരുന്നു പ്രവീണ്‍ റാണയെ പൊലീസ് പിടികൂടിയത്. തന്റെ കൈവശം പണമൊന്നുമില്ലെന്നാണ് പ്രവീണ്‍ റാണ പൊലീസിന് മൊഴി നല്‍കിയത്. അക്കൗണ്ട് കാലിയാണെന്നാണ് അവകാശവാദം. എന്നാല്‍ പിടിയിലാകുന്നതിന് മുമ്പ് പണം ബിനാമി അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സുഹൃത്തിന് 16 കോടി കടം കൊടുത്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നുണ്ട്.