National

യാത്രാ സൗകര്യമില്ലെന്ന് പരാതിനൽകിയ എട്ടാം ക്ലാസുകാരി കാറിടിച്ച് മരിച്ചു

സ്കൂളിലേക്ക് പോകാൻ യാത്രാസൗകര്യമില്ലെന്ന് പരാതിനൽകിയ എട്ടാം ക്ലാസ് വിദ്യാർഥിനി കാറിടിച്ച് മരിച്ചു. കർണാടകയിലെ ബെളഗാവിയിലാണ് സംഭവം. ബസ് ഇല്ലാത്തതിനാൽ സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെയാണ് 12 വയസുകാരി കാറിടിച്ച് മരിച്ചത്. രണ്ടാഴ്ച മുൻപാണ് സ്കൂളിലേക്ക് പോകാൻ ബസില്ലെന്നും അത് പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടി എംഎൽഎയ്ക്ക് പരാതിനൽകിയത്. എന്നാൽ, എംഎൽഎയുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല. സംഭവത്തെ തുടർന്ന് നാട്ടുകാർ റോഡ് ഉപരോധിച്ചു.

കാറിടിച്ചയുടൻ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. തുടർന്ന് എംഎൽഎ സ്ഥലത്തെത്തി കുടുംബത്തിന് 2 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകി. ഗ്രാമത്തിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുമെന്നും എംഎൽഎ അറിയിച്ചു.